Wednesday, January 27, 2010

പൂന്താനം സാഹിത്യോത്സവം ദേവസ്വം നേരിട്ട്‌ നടത്തണമെന്ന്‌ കോടതി

പൂന്താനം ഇല്ലത്ത്‌ പൂന്താനം സാഹിത്യോത്സവം ഗുരുവായൂര്‍ ദേവസ്വം നേരിട്ട്‌ നടത്തണമെന്ന്‌ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതി ഉത്തരവിട്ടു. പൂന്താനം ഭക്തന്‍ എന്ന നിലയില്‍ പെരിന്തല്‍മണ്ണയിലെ പി.വി. ശശിധരന്‍ നല്‍കിയ കേസിലാണ്‌ മുന്‍സിഫ്‌ കെ. പ്രിയയുടെ വിധി.

പൂന്താനം ഇല്ലത്ത്‌ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ട്‌. മതപരവും ധര്‍മപരവുമായ കാര്യങ്ങളേ നടത്തൂ എന്ന്‌ ഉറപ്പുവരുത്താന്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‌ ബാധ്യതയുണ്ട്‌. പൂന്താനം ഇല്ലം ആധാരപ്രകാരമാണ്‌ ദേവസ്വത്തിന്‌ ലഭിച്ചത്‌. അതുകൊണ്ടുതന്നെ ആധാരത്തില്‍ പറഞ്ഞിട്ടുള്ള മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്‌. അതിനാല്‍ അന്യായക്കാരന്റെ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌.

ഗുരുവായൂര്‍ ദേവസ്വം, ദേവസ്വം ചെയര്‍മാന്‍, പൂന്താനം സ്‌മാരക കമ്മിറ്റി, പൂന്താനം ഇല്ലം ക്ഷേത്രസംരക്ഷണ സമിതി എന്നിവരെ പ്രതികളാക്കിക്കൊണ്ടായിരുന്നു കേസ്‌. പൂന്താനം ഇല്ലത്ത്‌ അനുചിതമായ പരിപാടികളും യോഗങ്ങളും നടത്താന്‍ ദേവസ്വം രാഷ്ട്രീയമായ കാരണങ്ങളാല്‍ അനുവാദം നല്‍കാന്‍ സാധ്യതയുണ്ടെന്നും അത്‌ തടയണമെന്നുമായിരുന്നു അന്യായക്കാരന്റെ ആവശ്യം.

കോടതിയില്‍ അന്യായക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട്‌ പത്രിക കൊടുക്കുകയോ തെളിവ്‌ നല്‍കുകയോ ദേവസ്വം ചെയ്‌തിരുന്നില്ല. അന്യായക്കാരന്‍ ആവശ്യപ്പെട്ടതുപോലെ വിധിക്കുന്നത്‌ സമ്മതമാണെന്ന്‌ കോടതിയില്‍ എഴുതിക്കൊടുക്കുകയും ചെയ്‌തിരുന്നു.

പൂന്താനത്തിന്റെ അനന്തരാവകാശികള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‌ കൈമാറിയതാണ്‌ ഇല്ലവും ഇല്ലപ്പറമ്പും. ഇതിന്റെ വികസനത്തിനായി ദേവസ്വം പിന്നീട്‌ കുറച്ചു സ്ഥലം അക്വയര്‍ചെയ്‌ത്‌ ഏറ്റെടുക്കുകയും ചെയ്‌തു. 1993 മുതല്‍ ഇവിടെ പൂന്താനം ദിനാഘോഷങ്ങള്‍ നടന്നുവരുന്നുണ്ട്‌. നാട്ടുകാരുടെ സഹകരണത്തോടെ നടത്തിവന്ന പൂന്താനം ദിനാഘോഷത്തെ എതിര്‍ത്തുകൊണ്ടായിരുന്നു ഹര്‍ജി.

മാതൃഭൂമി വാർത്ത

1 comment:

Unknown said...

പരാതിക്കാർക്ക് പ്രശ്നം ഭക്തിയോ..അതോ സ്ഥാനങ്ങൾ നഷ്ട്ട പെടുന്നതോ....രാഷ്ട്രീയമോ ?

ഒരു കാര്യം ഉറപ്പാണു പ്രശനം ഭക്തിയുടേതായിരുന്നില്ല..
മറ്റെന്തോ ആയിരുൻnനു.